Tuesday, February 16, 2010

ഭ്രൂണഹത്യ






മുറിച്ചു മാറ്റിയ ഭ്രൂണങ്ങള്‍

തിങ്ങിയ ബക്കറ്റില്‍-

നിന്നൊരു പിന്‍ വിളി

കൊണ്ടുപോകുക ഞങ്ങളെ

ഇടിഞ്ഞു തൂങ്ങാത്തമാറിനും

ചുളിവുവീഴാത്തവയറിനും

ഒപ്പം ചര്മ്മസ്വന്ദര്യത്തിന്

ലേപനമായെങ്കിലും അമ്മേ

നിന്റെ ചൂടുനുകരട്ടെ ഞങ്ങള്‍



ഇതു രോദനം.

സല്പ്പേരിന്,കാമാന്ധതക്ക്,

കളങ്കമെന്ന ഓമനപ്പേരില്‍

നിഷ്ട്ട്ടൂരം നുറുക്കിമാറ്റുന്ന

ജീവന്റെ ആദ്യരോദനം.



ബലിത്തറയിലേക്കെന്നറിഞ്ഞിട്ടും

സ്വീകരിക്കപെടുന്ന, സ്രവിക്കപെടുന്ന-

സുഖത്തിന്റെ ആലസ്യത്തില്‍

കൊലയാളികളാകുന്ന നിങ്ങള്‍-

ബുദ്ധിയില്ലാത്ത ജന്തുക്കളോ?

വിവേകിയായ മനുഷ്യനോ???

Sunday, January 24, 2010

ഭൂമിയോട് വിട...!

ഭൂമിയോട്, ഊടാടി നടന്ന്

പ്രഞ്ജയറ്റ അഹം

ആറടി മണ്ണും,

സ്വപ്നങ്ങളെ മൂടാനൊരു

ശവകച്ചയും

അലയാനൊരു ആകാശവും

ചോദിച്ചു.

ഭൂമി വേണ്ടെന്നും ആകാശം

മതിയെന്നും നിലവിളിച്ച,

സ്വര്‍ഗ്ഗ നകരങ്ങളില്‍

സ്വര്‍ഗ്ഗം ചികഞ്ഞ, നീയോ

പട്ടടയില്‍ പത്തി താഴ്ത്തി

കിടപ്പിതെന്നു ഭൂമി.

കൊളുത്താനൊരു കനലും,

ചാരം ഒഴുക്കാനൊരു

പുഴയും,

വിരുന്നിനൊരു പത്താമുദയവും

തന്ന ഭൂമിയോട്  വിട...!

Saturday, January 9, 2010


മണിയറ




മാന്യമായ കൂട്ടികൊടുപ്പിന്റെ

ഭാരമിറക്കിയ കാരണവര്‍

പന്തലില്‍ സദ്യ നന്നെന്നൊരു കൂട്ടര്‍

കുറ്റവും കുറവുമായി ചിലരങ്ങനെ

എത്ര പൊന്തിച്ചിട്ടും കനം വെയ്ക്കാത്ത

പണ്ടത്തില്‍ പിടിമുറുക്കുന്ന അമ്മായി

പട്ടും പൂവും പൊന്നും താങ്ങി

നിവര്‍ന്ന്നില്‍ക്കാന്‍ ത്രാണിയില്ലെങ്കിലും

സോങ്ങ് സീനില്‍ തകര്‍ത്ത-

ഭിനയിക്കുന്ന പുതുപ്പെണ്ണ്

തീരുമാനിച്ചുറച്ചപോലെ തന്നെ

എല്ലാം ശുഭം !

മണിയറ വാതില്‍ കടക്കും മുന്‍മ്പ്

അമ്മാവന്‍ -അവന്‍ ലേശം കഴിക്കും

കഴിച്ചാല്‍ ഒരേ ബഹളമാ..

ഇനിയെല്ലാം നിന്റെ കൈയ്യിലാ

നീ വിചാരിച്ചാല്‍...

നോക്കീം കണ്ടും നിന്നോട്ടോ..

ഉടപ്പിറന്നോളുടെ തലതിരിഞ്ഞസന്തതിക്കു

കുടുംബമുണ്ടാക്കിയ പെടാപാടിന്റെ

കദപറഞ്ഞ് കാരണവരും പിന്‍വാങ്ങി

മനസ്സില്‍ ആനയെ ചട്ടം പടിപ്പിക്കുന്ന

പാപ്പാന്റെ ചിത്രം, കയ്യിലൊരുതോട്ടിയുമായി

ക്ഷമിക്കണം കയ്യിലൊരു ഗ്ലാസ്സ് പാലുമായി

മണവാട്ടി മണിയറ വാതില്‍ കടന്നു.

Wednesday, December 30, 2009

എനിക്കു പറയാനുള്ളത്





തെറിപ്പിക്കപെടുന്ന ബീജത്തില്‍ നിന്നും

സ്രഷ്ടി കര്‍മ്മം നടത്തുന്നവനെ

നിന്റെ ബലഹീനത സ്ത്രീയെ

പുറം തിരിപ്പിക്കുന്നതറിയാത്തതെന്ത് നീ?



കാഴ്ചയുടെ ഇട്ടാവട്ടത്തില്‍

കണിതിരയുന്ന കഴുകകണ്ണാല്‍

നാഴിക മുഴുവനും

തിരിച്ചറിയാത്തവണ്ണം സ്ത്രീ നിനക്കന്യയോ?



പത്താനക്കു തുല്യം കരുത്ത്

സിംഹാസനമോ അജയ്യം

ജയിച്ച പടയോട്ടങ്ങളില്‍ ദാസികള്‍ ഞങ്ങള്‍

എങ്കിലും ചോദിച്ചുപോകുന്നു



ആരുടെയൊക്കെയോ അമ്മയോ

അനിയത്തിയോ ഭാര്യയോ ഞങ്ങള്‍

ഞങ്ങളുടെ നിതംബത്തില്‍മുട്ടിനില്‍ക്കലോ

ഇടുപ്പില്‍ വിരലമര്‍ത്തലോ നിന്നിലെ രതി?

നിന്റെ യുദ്ധം ആണിന്റെ നേര്‍ക്കുനേരും

ഞങ്ങളോട് വീണുകിട്ടുന്ന ഇത്തിരിമറവിലും ആണോ?



മുന്നില്‍ വരുന്ന ഞങ്ങളെ

തുറിച്ചനോട്ടം കൊണ്ടോ

വിരലമര്‍ത്തല്‍കൊണ്ടോ നിങ്ങള്‍

മുഖത്ത് തുപ്പലേല്‍ക്കാതിരിക്കുക



ഞങ്ങളില്‍ വെറുപ്പിന്റെ വിഷം

നിറക്കുന്ന നിന്റെ ബലഹീനത

എന്റെ ഇണയോടുള്ള അമര്‍ഷവും

സമൂഹത്തോടുള്ളവെറുപ്പുമാക്കി മാറുന്നതറിയുക

ജാതികള്‍ക്കിടയില്‍ സ്ത്രീയും പുരുഷനും

രണ്ടു വര്‍ഗ്ഗം മാത്രം നിലനില്‍ക്കേ

പരസ്പരം മതില്‍കെട്ടുയര്‍ത്താതിരിക്കാം



നൈമിഷിക ചിന്തകള്‍ നിയന്ത്രിക്കാനാവാത്ത

നിന്റെ ചുമലിലോ ഞങ്ങള്‍ക്കാശ്രയം?

ഞാന്‍ അബല ,ഒറ്റബുദ്ധി,എങ്കിലും

നാല്‍ക്കവല്‍കളില്‍ , യാത്രകളില്‍

നിന്റെ സഹവര്‍ത്തിത്വം

എനിക്കപമാനമാവാതിരിക്കട്ടെ!

Friday, November 27, 2009

മഴ തോര്‍ന്ന സന്ധ്യയില്‍


കഴുത്തിലെ മറുകില്‍

നീ ഏല്‍പ്പിച്ച മുറിവ്

പ്രണയമായിരുന്നോ???
 

നിന്നെ ഞാന്‍ അറിഞ്ഞില്ലാ
നീ പോയ വഴികളില്‍ എന്നെ തിരയുകയാണു ഞാന്‍....! പ്രണയത്തിന്റെ അപാര നീലിമയില്‍ എന്നേ മരിച്ചവള്‍ ഞാന്‍...ഇനിയും ഈ ജഡവും പേറി എത്ര നാള്‍??
എന്റെ പ്രണയം എന്നില്‍ തന്നെ മരിക്കുന്നു...
മഴയോടോ മണ്ണിനോടോ ഇഷ്ടംകൂടി വീണ്ടും തളിര്‍ത്തേക്കാം.......
എന്നെ പാതി വഴിക്ക് വിട്ട സ്വപ്നങ്ങളെല്ലാ‍ാം
വീണ്ടും തിരക്കി വന്നേക്കം.....

ഇടവപ്പാതിയില്‍ കൈവെള്ളയില്‍ തന്ന ചുംബനം മടക്കിവാങ്ങാന്‍ വരുന്നവനെ നിന്നെ ഓര്‍ക്കുമ്പോള്‍ എനിക്കു കവിത വരുന്നു.

 എന്നെ കാണാന്‍ ഞാന്‍ നിന്നിലേക്കുറ്റു നോക്കുന്നു...നിന്റെ മിടിക്കുന്ന ഹ്രദയം എന്റെ വാക്കുകള്‍ ആകുന്നു ....നിന്റെ വിരലുകള്‍ എന്റെ വരകള്‍ക്ക് ജീവനേകുന്നു....നിന്റെ പാദങ്ങള്‍ ഞാനാഗ്രഹിക്കുന്ന താഴ്വാരങ്ങളിലേക്കു നീളുന്നു... ഞാനെന്താണോ നീ അതു തന്നെയാണ്.....ഞാന്‍പറയാതെ നീയറിയുന്നു എന്റെ പ്രണയം...!




ആകാശനീലിമയില്‍ ഞാന്‍ വിതറിയ ചിന്തകള്‍ എന്നിലേക്കു തന്നെ പെയ്തിറങ്ങിയ നിമിഷം , ഒന്നും ആര്‍ക്കുവേണ്ടിയും കാത്തുവെക്കാതെ പടിയിറങ്ങിപോയ നിമിഷങ്ങള്‍, രാത്രി സ്വപ്ങ്ങള്‍ക്ക് കൂട്ടിരിക്കാതെ നിലാവിലൂടെ ഇറങ്ങി നടക്കന്‍ പ്രേരിപ്പിച്ച നിമിഷം,ഓര്‍ത്തെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും നിമിഷങ്ങളുടെ സാങ്കല്പികത മാത്രം.........ഇന്ന് ഈ രാത്രി എന്റെ ചിന്തകള്‍ തെറ്റായിരുന്നെന്ന് എനിക്കാരോടെങ്കിലും പറയണം . സമോന്നതപദവി മോഹിച്ച ചിന്തകളെ പടിയറക്കി നിലാവിന്റെ കുളിരുപുതച്ച് ഞാനിരിക്കും ..നിന്നോടൊപ്പം.... ഉറങ്ങാതെ ....അവിടെ എന്റെ നിശബ്ദതയില്‍ നീ കവിതകള്‍ മെനയും ,എന്റെ മ്വനം നിന്നെ കാണുകയാവും... നിന്റെ കണ്ണുകള്‍ തരുന്ന പ്രണയം ഏറ്റുവാങ്ങാന്‍ ഞാന്‍ വെറുമൊരു പെണ്ണാണ്..നിമിഷങ്ങളെ പ്രണയം കൊണ്ടളക്കുന്നവള്‍......


എനിക്കു മതിയായില്ല...പ്രണയിച്ച്,, എന്നെ നീ തനിച്ചാക്കുമ്പോഴൊക്കെ ഞാന്‍ ഒന്ന് പ്രണയിക്കപ്പെടാന്‍ കൊതിയോടെ നീ നടന്ന കാല്‍പാടുകള്‍ തിരഞ്ഞു പോകുന്നു............ നിലാവടര്‍ന്നു വീണെന്റെ രാവു പകലായതു

നീ കാരണമാണ്




നിശബ്ദമായി കരയാന്‍ വിടാതെ നീയെന്തിനു വന്നു?കാത്തിരിപ്പിന്റെ നീണ്ട വഴികള്‍ എനിക്കു മുന്നില്‍ തുറന്ന് തന്ന് എന്റെ പ്രണയവുംകൊണ്ട് നീ പോയതല്ലേ........




നിന്റെ പ്രണയം ഞാന്‍ എഴുതിമായ്ച്ചനിമിഷം...നീ എന്നെശപിച്ചെങ്കില്‍...എന്നില്‍ നീ ചേര്‍ത്തുവെച്ച വാക്കുകളെല്ലാം എന്റെ രാത്രികള്‍ക്ക് കളങ്കമായി തീര്‍ന്നിരുന്നെങ്കില്‍...എന്നിലുറപൊട്ടിയ ഓരോനെടുവീര്‍പ്പും എന്നിലേക്കൊരു വിഷമായിറ്റുവീണെങ്കില്‍......എനിക്കു നീ മരണം വിധിച്ചെങ്കില്‍....ഞാന്‍ നിന്നെ വീണ്ടും പ്രണയിച്ചേനെ....കാരണം നിന്റെ പ്രണയം ഓരോനിമിഷവും കഴുത്തറ്റം വന്നെന്നെ ശ്വാസം മുട്ടിക്കുന്നു .........നിന്റെ പ്രണയത്തിനു പകരം ഞാനെന്തു നല്‍കും?.

അവ്യക്തമായ കാല്പാടുകള്‍ അവശേഷിപ്പിച്ച് പ്രണയം കടന്നുപോകുന്നു. കാലം മായ്ക്കാത്ത അത്തരമൊരു കാല്‍പ്പാട് പിന്തുടര്‍ന്ന് ഞാനെത്തുമ്പോള്‍ കണ്ടുമുട്ടുന്നത് നിന്നെയായിരിക്കും ...ഭൂമി കറങ്ങട്ടെ എന്നെ നിന്നടുക്കല്‍ എത്തിക്കും വരെ ........

Saturday, November 21, 2009

മരണം






വിളിച്ചുവേര്‍പെടുത്തി

കൊണ്ടുപോയതാരാണ്?



ചോദ്യങ്ങള്‍ക്കുത്തരം

നീയെന്ന ഇന്നലെകളാണ്.

ഇന്ന് നീ ഇല്ല.

നീ പകുത്തെടുത്ത

നാഴികകളെല്ലാം ശൂന്യം.

തിരിയുന്ന സൂചിയുടെ

സ്പ്ന്ദനം മാത്രം

സ്നേഹിച്ചു തീര്‍ന്നില്ലാ..

ഒരുപിടിപൂക്കളുതിര്‍ത്തത്

തീര്‍ക്കാനോ?

ബന്ധങ്ങളറ്റ് വെള്ളപുതച്ച്

നീ ഉറങ്ങുംമ്പോള്‍

നീ ഉണരാത്ത പുലരിയിലേക്കേകയായ്

ഞാനെന്ന ജീവശ്ശവം!

വന്ധ്യത














എന്റെ പുസ്തകത്താളിലെ

അവസാന മയില്‍പ്പീലിതുണ്ടും

സ്വന്തമാക്കിയവനേ



നട്ട് നനച്ച് വളമിട്ട്

പൂക്കള്‍ക്ക് കാത്തിരുന്നവനേ



എന്റെ പൂക്കാത്ത കൊമ്പുകള്‍

വെട്ടിമാറ്റി, തായ്‌വേരറുത്ത്



കായ്ക്കാത്ത കൊമ്പുകളുടെ

തണലില്‍ സംസ്കരിക്കുംമുന്നേ



എന്നിലെ നിന്നെ നീ തിരിച്ചെടുക്കൂ...